ടൊറന്റോ: വടക്കൻ ഒന്റാറിയോയിൽ ആളിപ്പടരുന്ന കാട്ടുതീയുടെ പുക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ വായു മലിനീകരണം ഗുരുതരമായി. ടൊറന്റോ ഉൾപ്പെടെ ഒട്ടനവധി പ്രദേശങ്ങളിൽ വായു ഗുണനിലവാരം അതീവ അപകടനിലയിലെത്തിയതായി പരിസ്ഥിതി അധികൃതർ വ്യക്തമാക്കി.
പുക രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും കുട്ടികൾ, വയോജനങ്ങൾ, ഗർഭിണികൾ, ശ്വാസകോശ-ഹൃദ്രോഗ സംബന്ധമായ അസുഖമുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ഭരണകൂടം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുറത്തിറങ്ങേണ്ട അടിയന്തര സാഹചര്യമുണ്ടെങ്കിൽ എല്ലാവരും എൻ95 മാസ്ക് ധരിക്കണമെന്നും, വീടുകളുടെ വാതിലുകളും ജനലുകളും പൂർണമായി അടച്ചുപൂട്ടി വെക്കണമെന്നും അധികൃതർ നിർദേശിച്ചു. ഒന്റാറിയോ, മാനിറ്റോബ, സസ്കാച്ചെവാൻ എന്നിവിടങ്ങളിലായി പടർന്നുപിടിച്ച നിരവധി കാട്ടുതീകൾ ഇപ്പോഴും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
കാനഡയിലെ ഈ കനത്ത കാട്ടുതീയുടെ പുക അതിർത്തി കടന്ന് അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് യുഎസിലെ പല പ്രദേശങ്ങളിലും നിലവിൽ വായു ഗുണനിലവാര മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്.